Saturday, August 6, 2022

പെരുങ്കളിയാട്ടം


 
ഒറ്റചങ്കിന്റെ പങ്കു ചോദിച്ചവളോട് 
അതെവിടെയോ കളഞ്ഞു -
പോയെന്നു പറയുമ്പോൾ ,
പരിഭവിച്ചവളൊരു -
പാട്ട് വച്ചു..
പരിഭവിച്ച് 
പരിഭവിച്ചൊടുവിൽ ,
ഇരട്ട ചങ്കു ചേർത്ത് കിടന്നു..
നഗരം ഉറക്കം നടിച്ചു കിടന്ന രാത്രി -
പാട്ടിനൊപ്പം അവളും വിയർത്തു..
പട്ടിണി കൊച്ചു വെളുപ്പാൻ കാലത്ത് ,
നെറുകയിലെ കുങ്കുമം മാഞ്ഞുതുടങ്ങും മുൻപ് 
കാവിലെ - പെരുങ്കളിയാട്ടം കണ്ടിട്ടില്ലെന്നവൾ  ചിണുങ്ങി..
പിന്നെയും എത്രയോ വട്ടം 
അവൾ ഒറ്റച്ചങ്കു ചോദിച്ചു കിണുങ്ങി..
പരിഭവിച്ച് -
പാട്ട് വച്ചു..
പിന്നെയും എത്രയെത്ര രാത്രികളിൽ 
നാണമില്ലാതെ നഗരം ഉറക്കം നടിച്ചു കിടന്നു..


നട്ടുച്ചയ്ക്ക് -
വെട്ടിവിയർത്ത് പാടത്തും പറമ്പിലും 
വേലയ്ക്ക് കൂട്ടുവന്നു..
പൂരത്തിന് കൊണ്ടുപോകണമെന്ന് 
വാശിപിടിച്ചു..
കാവിൽ പൂരം കൊടിയിറങ്ങുന്നന്നു രാത്രിയിൽ 
അവളുടെ അടി വയറ്റിൽ 
പത്താം ഉത്സവം നടക്കുകയായിരുന്നു..
പെരുങ്കളിയാട്ടത്തിൽ അയാൾ  
ഉറഞ്ഞു തുള്ളി..
മഴ കനത്തു പെയ്തു.. 
മലചിതറി തെറിച്ചു പുഴയിലേക്കിറങ്ങി..
കളി പാതിയിൽ നിർത്തി
കാല്‍ചിലമ്പൂരിയെറിഞ്ഞ്‌  
ചായില്യം മായ്ക്കാതെ 
മുഖത്തെഴുത്തുമായി  
പനയോലക്കെട്ടോടെ 
അയാൾ വീട്ടിലേക്കോടി..

പുഴയ്ക്ക് കുറുകെ നീന്തുമ്പോൾ 
അവളൊന്നു നിലവിളിച്ചതായി -
കാറ്റു  പറഞ്ഞു..
താഴേക്കുള്ള ഒഴുക്കിൽ 
ഒരു കൊച്ചു കരച്ചിൽ കൂട്ടിനുണ്ടായിരുന്നു..
ചുഴിയിൽ ചുറ്റിതിരിഞ്ഞൊരു -
കുഞ്ഞു പുഞ്ചിരി അയാളെ വരവേറ്റു..




വാൽകഷ്ണം :  നിത്യ കന്യകയായ മുച്ചിലോട്ട് ഭഗവതിയുടെ താലികെട്ടാണ് പെരുംകളിയാട്ടം എന്ന പേരിൽ മുച്ചിലോട്ട് ഭഗവതി കാവുകളിൽ നടത്തുന്നത്. 12 വർഷത്തിലൊരിക്കലാണ് പെരുംകളിയാട്ടം നടത്തുന്നത്






Thursday, July 21, 2022

ചെണ്ട മുറിയന്‍

















കരിങ്കാട്ടു കുരുമുളകരച്ച് 
കാന്താരി പൊട്ടിച്ചുടച്ച്  
കണ്ണേറ് തട്ടാതെ തായോ..
ചെണ്ട മുറിയൻ്റെ തണ്ടേ..

ചെമ്മാനം പൂക്കണ നേരം
ചേറു തെളിച്ച വരമ്പേൽ
കണ്ണേറ് തട്ടാതെ തായോ..
കുഞ്ഞി ചിരുതൻ്റെ പെണ്ണെ..
 
പടുപട്ടിണി ചാഞ്ഞ ചുമരില്‍ 
നെടുവീർപ്പു പുകഞ്ഞോരടുപ്പിൽ 
കണ്ണീരുപ്പു പകർന്ന വേവിച്ച- 
ചെണ്ട മുറിയൻ്റെ തണ്ടേ.. 

കതിരുകൾ പൂത്തൊരു പാടം 
പടത്തുംമേലെ വരമ്പില്‍
കരിവളക്കെട്ടൊന്നുലച്ചു വെളെമ്പെടി- 
ചെണ്ട മുറിയൻ്റെ തണ്ടേ..

Saturday, July 2, 2022

രാഷ്ട്രമീ-മാംസ - ★ശൈലൻ★

 


















കവി : ശൈലൻ
മഹാശൈലൻ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നു 1975ൽ ജനിച്ചു. മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്താണ് സ്വദേശം.. കവിതകളോടും യാത്രയോടും സിനിമയോടും ഭക്ഷണത്തോടും ഉള്ള ഇഷ്ടവുമായി ജീവിക്കുന്നു.. കവിതകൾ മാത്രമല്ല യാത്രാനുഭവങ്ങളും സിനിമാക്കുറിപ്പുകളും എഴുതുന്നു.. പത്ത് പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട് ●നിഷ്കാസിതന്റെ ഈസ്റ്റർ. ●ഒട്ടകപ്പക്ഷി ●താമ്രപർണി ●Love eXXXperiences of a scoundrel poet ●ദേജാ വു ●(in) decent life of Mahashylan ●വേട്ടൈക്കാരൻ ●ശൈലന്റെ കവിതകൾ (2000-12) ●Art of Loving ● രാഷ്ട്രമീ-മാംസ
ഇവിടെ പരിചയപ്പെടുത്തുന്ന കവിത : രാഷ്ട്രമീ-മാംസ

മറന്നുപോയ കളികളിൽ

കുട്ടിക്കാലത്ത്
വീടിന്റെ പുറത്ത്
വിവിധകോണുകളിൽ
പതിനഞ്ച് നായ്ക്കൾ
പരുങ്ങുന്നു..

വീട്ടിനുള്ളിൽ
പൊട്ടിയ ഓടിനുള്ളിലൂടെ
ഇറ്റുന്ന
മിന്നൽത്തുള്ളികൾ
ചീനച്ചട്ടിയിൽ ശേഖരിച്ച്
നാക്കാലിപ്പലകയിൽ
പുലിയിരിക്കുന്നു..

മഴയുമിരുട്ടും തോർന്നിട്ട് വേണം
ദൈവത്തെ വിളിക്കാൻ..

ദൈവമാണ്
കളം നിരത്തുന്നത്
കരിക്കട്ട കൊണ്ട് കള്ളി വരയ്ക്കുന്നത്
നായ്ക്കളെയും എന്നെയും
സ്ഥാനങ്ങളിൽ വിന്യസിക്കുന്നത്..

കുരച്ചു ചാടിക്കുന്നത്,
തക്കം കിട്ടിയാൽ
ചെകിളയ്ക്ക് കടിച്ച് വെട്ടിയെറിയുന്നത്..

പതിനഞ്ച് നായും
പുലിയും,
എന്ന്
നാമകരണപ്പെടുത്തുന്നത്

ഇരുട്ട് തീരുന്നില്ലെന്നതാണ്
കുറച്ചു നാളായുള്ള
പ്രശ്നം.

ഇടയ്ക്ക് ബോറടിക്കുമ്പോൾ
നായ്ക്കൾ ചെന്ന്
കനാലിൽ കുളിക്കുന്നു,
കളിക്കുന്നു
തിമിർക്കുന്നു.
നായ് കനാൽ എന്ന്
കരയിലൊരു
ബോർഡ് വെക്കുന്നു..

മുകളിൽ
നായ്ക്കനായൊരു ആൽ
അതുകണ്ട്
പൂകുന്നു സ്വസ്‌ഥി..

ഒഴുക്ക് കുറവാണ്..
നൂലുപോലുള്ള
പതിനാലാം നമ്പർ മഴ.
കാറ്റിൻ യവനിക..

ഇരുന്നിരുന്നു
പുലിക്കും പലകയ്ക്കും
മിന്നലിറ്റിക്കുതിർന്ന ചട്ടിക്കും
വേര് കിളിർത്തിട്ടുണ്ട്.

ആ വേരുകളുടെ
തായ്‌പടലം
മുകളിലേക്ക് മുകളിലേക്ക് മൂടിയാണ്, പിന്നെ,
മൂന്നു ദശാബ്ദങ്ങൾ
മാഞ്ഞുപോയത്..
പുലി എന്ന പേര് മാഞ്ഞ്,
ഞാൻ,ഞാൻ,ഞാൻ എന്ന്
തെളിഞ്ഞുവന്നത്.

അന്ന്
തുറന്നുവച്ച
പാത്രത്തിലിരുന്ന്
ഒരാത്മാവ്
നിശബ്ദമായി
ജനഗണമന ചൊല്ലുകയാണിപ്പോഴും..

"അക്കുത്തിക്കുത്താന-
പെരുംകുത്താളെക്കൊല്ലു-
കരിംകുത്ത്.." - എന്ന്
അതിന്റെ മുഴക്കം..

മുഴങ്ങുന്ന
ഇരുട്ട്..
ഇരുൾ
പരത്തുന്ന
ഇരുട്ട്..

മുരട്ട്.

Address:- SHYLAN. Kavitha Pulppatta_PO. 676123 Malappuram. Phone: 9961256995 Mail: mahashylan@gmail.com. FB: Shylan Sailendrakumar Insta: SCHZYLAN Twitter: mahashylan * Shylan Sailendrakumar

Monday, June 27, 2022

അമ്മ പറയുന്നു - ★വിഷ്ണുപ്രസാദ് ★


കവി : വിഷ്ണുപ്രസാദ് 
കുട്ടുറവൻ ഇലപ്പച്ച എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന മലയാളത്തിലെ ശ്രദ്ധേയരായ കവികളിൽ പ്രധാനിയാണ് വിഷ്ണുപ്രസാദ്. കവിതാസമാഹാരങ്ങൾ - നട്ടുച്ചക്കുള്ള പാട്ട് അഥവാ മീൻ പൊരിക്കുന്ന മണം, കുളം+പ്രാന്തത്തി, ചിറകുള്ള ബസ്, ലിംഗവിശപ്പ്, നൃത്തശാല

ഇവിടെ പരിചയപ്പെടുത്തുന്ന കവിത : അമ്മ പറയുന്നു

prathibhasha.blogspot.com

കുഞ്ഞേ
എന്തിനായിരുന്നു അമ്മയ്ക്ക് രണ്ടു മുലകൾ?
കുടിച്ചു കുടിച്ച് ഇതുതീർന്നു പോവുമോ എന്ന്
നീ പേടിക്കുമ്പോൾ മറ്റൊന്നു കൂടിയുണ്ടെന്ന് നിന്നെ സമാധാനിപ്പിക്കുവാൻ,
മറ്റൊന്നുകൂടിയുണ്ടല്ലോ എന്ന് നിനക്ക്
പ്രതീക്ഷയേകുവാൻ,
ആക്രാന്തം കാണിക്കേണ്ടതില്ലെന്ന് നിന്നെ ശമിപ്പിക്കുവാൻ,
അമ്മ കരുതി വെക്കുന്നു രണ്ടു മുലകൾ.
എപ്പോഴും ഒരു സാദ്ധ്യത കൂടിയുണ്ട്
ഒരു സാദ്ധ്യത കൂടിയുണ്ട് എന്ന്
നിനക്ക് മനപ്പാഠമാകുവാൻ,
നീ ഒരിക്കലും സങ്കടപ്പെടാതിരിക്കാൻ,
ഒരു സമയം ഒന്നേ നിന്റെ കുഞ്ഞിവായയ്ക്ക്
സ്വീകരിക്കാനാവൂ എന്ന് ഓർമ്മിപ്പിക്കുവാൻ,
കുടിച്ചു കുടിച്ച് വലത്തോട്ടോ ഇടത്തോട്ടോ
നിന്റെ ഇഷ്ടത്തിന് ചാഞ്ഞുറങ്ങാൻ,
നിനക്കു വേദനിക്കാതിരിക്കാൻ
അത്ര പതുപതുത്തതാക്കി....
ലോകം എത്ര കരുതലോടെയാണ് നിന്നെ കൊണ്ടുവന്നത്!
നിനക്ക് നിരാശപ്പെടുവാൻ എന്താണുള്ളത്?
അമ്മ നിന്നോടു പറയുന്നു:
മറ്റൊരു സാദ്ധ്യതയുണ്ട്
മറ്റൊരു സാദ്ധ്യതയുണ്ട് എന്ന്
മറ്റൊരു ഭൂഖണ്ഡമുണ്ട്
അതും നിനക്കുള്ളതാണ് എന്ന്
നീ സമയമെടുത്തോളൂ എന്ന്.
നീയത് ഓർമ്മിക്കുന്നോ?

Sunday, June 26, 2022

ഭയം

പൂവാകാൻ ഭയമാണ്..
പുലരിയെ നോക്കി 
പുഞ്ചിരിക്കും മുൻപേ 
നുള്ളിയെടുത്തില്ലേ..
പൂജക്കെന്നു പറഞ്ഞു-
പിച്ചിയെറിഞ്ഞില്ലേ...

ശരിക്കും ഭയമാണ് ..


Saturday, June 25, 2022

സങ്കടം

എന്റെ പ്രണയം കൊണ്ട് നീ,
പണ്ടേ സമ്പന്നയായിരുന്നല്ലോ.. 
എന്നിട്ടും! 
ആ സമ്പത്തിൽ നിന്നൊരു- 
തരി പൊന്നുപോലും 
നീയെടുത്തണിയുന്നില്ലല്ലോ.... 
എന്നതായിരുന്നു സങ്കടം...  

കറുപ്പ്

കറുപ്പിനേഴഴക് ...
പത്തിൽ ഏഴാണൊ  / ഏഴ് നൂറിൽ ആണോ 
എന്ന അവ്യക്തതയിലാണ് ..
കറുപ്പിന്റെ അഴകിനെ - കവി 
തന്ത്രപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നത് .  

പി(ഇ )ണക്കം

പിണക്കത്തിന്റെ 
പെരുവഴിയിൽ നിന്നും 
ചേമ്പില കുടചൂടി 
ഇടവഴികേറി 
ഇണക്കത്തിന്റെ പെരുമഴയത്ത് 
നനയാതെ നനയുകയാണ് നമ്മൾ... 

ആദവും ഹവ്വയും

ആരാണ് പറഞ്ഞത് ...
ഒരു ആദവും ഹവ്വയും മാത്രമായിരുന്നു 
ആദ്യ മനുഷ്യർ  എന്ന് ...


ലോകത്തിന്റെ നാനാഭാഗങ്ങളിലായി-
ഒട്ടൊരുപാട്  ആദംമ്മാരും  ഹവ്വാമാരും ,
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും ..
(രൂപാന്തരം പ്രാപിച്ചതാണെങ്കിലും അങ്ങനെ തന്നെ)

ആഫ്രിക്കയിൽ കറുത്തത്
അമേരിക്കയിൽ വെളുത്തത് 
ജപ്പാനിൽ ...........
ചൈനയിൽ ..........
കൊറിയയിൽ ............
................
........
..... 

ഇന്ത്യയിൽതന്നെയുണ്ട്‌  28,000 ജോഡി...

ഒരിടത്ത് ആദം പൂണൂല് ധരിച്ചിരുന്നു..
മറ്റൊരിടത്തു  ആദം കൊന്ത ധരിച്ചിരുന്നു..
വേറൊരിടത്ത് ആദത്തിന്റെ നെറ്റിയിൽ  -
നിസ്ക്കാര തഴമ്പുണ്ടായിരുന്നു ...
ഒരാൾ - ഏതോ ആൽമരച്ചോട്ടിൽ ,
ധ്യാനിക്കുന്നുണ്ടായിരുന്നു ..
.................
...............
..........
അങ്ങനെ.....
അങ്ങനെ ...
ആദം തങ്ങൾ  ഹവ്വാ ബീവി 
ആദം  നമ്പൂതിരി  ഹവ്വാ  നമ്പൂതിരി 
ആദം വർമ ഹവ്വാ വർമ 
ആദം മേനോൻ  ഹവ്വാ മേനോൻ 
ആദം വാര്യർ  ഹവ്വാ വാര്യർ 
ആദം  നായർ   ഹവ്വാ നായർ  
ആദം നമ്പ്യാർ ഹവ്വാ നമ്പ്യാർ 
ആദം കുറുപ്പ് ഹവ്വാ കുറുപ്പ് 
ആദം പിള്ള ഹവ്വാ പിള്ള 
ആദം................... ഹവ്വാ .....................
ആദം................... ഹവ്വാ .....................
ആ................... ഹ.....................
ആ...........ഹ..........
ആ......ഹ......
ആഹ......


വാൽക്കഷ്ണം : ഇന്ത്യയിൽ മാത്രം 3,000 ജാതിയും 25,000 ഉപജാതിയും ഉണ്ടെന്നു പറയപ്പെടുന്നു .

Friday, June 24, 2022

മുറിവ്

നേർച്ചയിൽ അധികവും പോയത്

അങ്ങോട്ടാണ് ..

ഉരുളി കമഴ്ത്തുമ്പോഴും

ഉരുവിട്ടത്

ആൺകുട്ടി ആൺകുട്ടിയെന്നാണ് ...

ജനിക്കും മുൻപേതന്നെ

അവഗണിക്കപ്പെട്ടു ...


എന്നിട്ടോ ?


മേൽവിലാസം തെറ്റിവന്ന

ഒരൊറ്റ മുറിവ് ..


ആ മുറിവിനാൽ

പങ്കുവയ്ക്കലിന്റെ

ശാസ്ത്രത്തെ

നീതികരിക്കാനാവാത്ത വിധം

ഏറ്റക്കുറച്ചിലോടെ-

ലോകം

രണ്ടായി

നിർവ്വചിക്കപ്പെട്ടു ...


ഒറ്റമുറിവിനാൽ

അവൻ അവളായി

രൂപാന്തരം പ്രാപിച്ചു ...

അനന്തരം

ആ മുറിവിനാൽ

അവൾ നീറാൻ തുടങ്ങി..

ബാല്യത്തിന്റെ

പടികടക്കുംമുമ്പേ

ജീർണിച്ച അയിത്താചാരസിദ്ധാന്തം

മാസത്തിൽ ഏഴുദിനരാത്രങ്ങൾ

പടിക്കുപുറത്താക്കി...


അച്ചടക്കത്തിനും

ഒതുക്കത്തിനും പ്രോത്സാഹനസമ്മാനങ്ങൾ,

നല്ലപെരുമാറ്റത്തിന്

പ്രശംസ,

കണ്ണികൾ ഓരോന്നായി

വിളക്കിച്ചേർക്കപ്പെട്ടു...

"നല്ലവൾ" പട്ടത്തോടെ -

അസ്വാതന്ത്ര്യത്തിന്റെ

കരിനിഴൽപാടത്ത്

പതിരായി കിടന്നുപൊള്ളി ..

അടുപ്പിനും തീന്മേശയ്ക്കുമിടയിൽ

ഓടി തളർന്നു ....


കുറഞ്ഞതെന്നോ

കൂടിയതെന്നോ

പ്രായപരിധി ഇല്ലാതെ -

മുറിവുകൾ

എത്ര തുണികൊണ്ടു

മൂടിവച്ചിട്ടും

തേടിപ്പിടിച്ച്

പിച്ചിച്ചീന്തി വ്രണപ്പെടുന്നു....


അവൾക്കുമാത്രം ഉള്ളത് അവയവങ്ങളല്ലല്ലോ..

എല്ലാം ഓരോ നാട്ടുപച്ചക്കറികളല്ലേ ...!


ജനിച്ചനാൾ തൊട്ട്

ദൃഷ്ടി പതിക്കാതെ എങ്ങനെ -

ഞാനൊരു പെൺകുഞ്ഞിനെ

വളർത്തും...?


വയ്യ!


എന്റെ പ്രാർത്ഥനകളും

ഒരാൺകുഞ്ഞിലേക്കു തന്നെ

ഉരുളിയായ് കമഴ്ത്തും

ആണ്‍കുഞ്ഞെങ്കില്‍ 

"പെണ്ണിനെ ബഹുമാനിക്കാന്‍"

പഠിപ്പിച്ചു വളർത്തും ...

അടുത്ത തലമുറകൊണ്ടെങ്കിലും 

ലോകം മാറട്ടെ ...

ശേഷമെങ്കിലും -

പങ്കുവയ്ക്കലിന്റെ

ശാസ്ത്രത്തെ

നീതികരിക്കാവുന്ന  വിധത്തിൽ

ഏറ്റക്കുറച്ചിലുകളില്ലാതെ

ലോകം

രണ്ടായി

നിർവ്വചിക്കപ്പെടട്ടെ...



Thursday, March 22, 2018

അന്നുമിതുപോൽ

പ്രജ്ഞ പൊള്ളിയടർന്നൊരു
തിരി നിന്നിലെരിയുന്ന-
ന്നേരം നീ തിരികെയെത്തിടും...
അന്നുമിതുപോൽ
നാലു ചുവരുകൾ
നിന്നെ നോക്കിക്കിടന്നിടും ...
അച്ഛന്റെ മണമേ ...
അമ്മയുടെ ശ്വാസമേയെന്ന് ...
ഈ മുറി നിനക്ക് ഏറെ -
പ്രിയപ്പെട്ടതാകും ...

ആദ്യത്തെ വാക്കിന്റെ
ഓർമയിൽ രണ്ടക്ഷരം
മുലചുരത്തും......

ആദ്യത്തെ വീഴ്ചയുടെ
നോവിൽ രണ്ടു കൈകൾ
നിന്നെ തലോടുന്നൊരോർമ
കണ്ണോളം വന്നു നിറയും....

ബാല്യത്തിന്റെ തിരുമുറ്റത്ത്
രണ്ടിളം കാലുകൾക്കൊപ്പം
ഒരു കരുതൽ പിന്നാലെ വരും.....

പാതി വിശപ്പിന്റെ
തളർച്ചയോടെന്നും
ഒരു വിളി നാലുനേരമന്നമുട്ടും......

അന്നുമിതുപോൽ
നാലു ചുവരുകൾ
നിന്നെ നോക്കിക്കിടന്നിടും ..
നീ സഞ്ചരിച്ച വഴിയിലെ
തീർത്ഥങ്ങളെല്ലാം
വിഴുപ്പായിരുന്നെന്ന തിരിച്ചറിവിന്റെ
കനലിൽ വേവും....

Thursday, November 23, 2017

തൊട്ടാവാടി

തൊട്ടു വാടിച്ചത്‌
പോരാഞ്ഞിട്ട്
കുത്തി നോവിച്ചെന്ന -
പരാതിയും ..
എന്നിട്ടുമെന്തിനാണ്
തൊട്ടാവാടിയെന്ന്
തരംതാഴ്ത്തിയത്...

ഒഴിവുദിവസത്തെ കളി

ഒരു ഒഴിവു ദിവസമായിരുന്നു...
ആദ്യം ഒളിച്ചത് ഞാനും..
കുഞ്ഞിപാവയുമായി ,
നിഷ്കളങ്കമായ ചിരിയോടെ -
അടുക്കള പുറത്തെ -
ചായ്പ്പിൽ 
അമ്മിക്കല്ലിന്റെ മറവിൽ നിന്നവൾ 
എന്നെ കണ്ടുപിടിച്ചു ...

അവൾ ഒളിച്ചതിന്റെ 
രണ്ടാം ദിവസമാണ്,
ഏഴു കിലോ മീറ്ററുകൾക്കപ്പുറം 
ഒരു കുറ്റികാട്ടിൽ .....
ഭയം മുറ്റിതെറിച്ച കണ്ണുകളോടെ ...
നിഷ്കളങ്കമായ ചിരിയിൽ -
പടർന്ന ചോരയോടെ....

ശില

അവശേഷിച്ചതിൽ 
ഇത്രമാത്രമേ ബാക്കിയുള്ളു..
അവഗണന കൊണ്ട് 
നീറി നീറി ഉറഞ്ഞുപോയൊരു ശില..

അതാകട്ടെ,
നെഞ്ചിന്റെ ഇടതു ഭാഗത്തായി 
ഉറച്ചു പോയിതാനും..

വിപ്ലവം

നാം
ചുംബിക്കാൻ മടിച്ച -
നേരങ്ങളിലാണ്
വിപ്ലവം വഴിമാറി നടന്നത് ...

പലിശക്കാരൻ



നീ
എനിക്ക്
തരാതെ നീക്കി നീക്കി-
വെക്കുന്ന സ്നേഹമില്ലേ ..
ഞാൻ
എത്ര ചോദിച്ചിട്ടും
തിരിച്ചു തരാത്ത
ചുംബനങ്ങളില്ലേ...
എന്നെങ്കിലും ഒരിക്കൽ
പലിശ സഹിതം
തിരിച്ചു തരേണ്ടി വരും...
അല്ലെങ്കിൽ -
എന്നിലെ പലിശക്കാരൻ
നിന്റെ ഉമ്മറത്ത് കയറി
കസേരയിട്ട് ഇരിക്കും.....
സൂക്ഷിച്ചോ... <3

നിനക്കുമാത്രം

ഇത്ര ലളിതമായി
നിനക്കല്ലാതെ മറ്റാർക്കാണ്
എന്നെ പറ്റിക്കാനാവുക ..  

പാരിജാതം

നിന്നെ കാണുമ്പോൾ മാത്രം 
പൂക്കുന്നൊരു പാരിജാതമുണ്ട് മനസ്സില്‍

കാക്കപുള്ളി

പെണ്ണെ - നിന്റെ കണ്ണിലെ 
കണ്മഷി കലർന്ന കണ്ണീരുവീണു-
പൊള്ളിയതാണ്,
എന്നിലെ കാക്കപുള്ളിയൊക്കെയും.....

പ്രണയകാവ്യം

ഇനി ഞാൻ എഴുതുവാൻ പോകുന്ന
ഒരായിരം കവിതയിലും നീയുണ്ടാകും..
ഇതുവരെ എഴുതിയവയിലൊക്കെ
നീ പറയാതെ പറഞ്ഞ്,
മിണ്ടാതെ മിണ്ടി,
വഴക്കിട്ടു നിന്നിരുന്നു ...

ഞാൻ മറ്റൊരു പെൺകുട്ടിയോട്
മിണ്ടുമ്പോൾ
കുശുമ്പു കണ്ണുകൊണ്ടു നോക്കി ,
പല്ലിറുമ്മി ,
മുറുമുറുത്ത് നിൽക്കുന്ന
നിന്റെ ഭാവങ്ങൾ മാത്രം
വിവർത്തനം ചെയ്താൽ മതി ....
ഇനി വരും നൂറ്റാണ്ടിലേക്ക്
ഒരു പ്രണയകാവ്യമാവാൻ... 

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....